
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും കർശന നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ് മുന്നോട്ടു പോകുന്നു എന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 820 ലധികം റെയ്ഡുകൾ നടത്തി. ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന നൂറോളം ക്യാമ്പുകളിൽ ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുമായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധനകൾ നടത്തി. എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും വിവിധയിടങ്ങളിലായി പരിശോധനകൾ നടന്നു. ശനിയാഴ്ച മാത്രം ജില്ലയിൽ 52 കേസുകൾ രജിസ്റ്റർ ചെയ്യുകയും 53 പേർ അറസ്റ്റിൽ ആവുകയും ചെയ്തു. ഇതോടെ പദ്ധതി ആരംഭിച്ചതിനുശേഷം ജില്ലയിൽ അറസ്റ്റിലായരുടെ എണ്ണം 201 ആയി. ലഹരി വിപത്തിനെതിരെയുള്ള നടപടികൾ കൂടുതൽ കർശനമായി തന്നെ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു .

