അടൂർഏഴംകുളം സ്വദേശിനി ഷഹ്ന (29) യുടെ മരണത്തിൽ ഷഹ്നയുടെ ആൺ സുഹൃത്തിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.
അടൂർ പോലീസ് സ്റ്റേഷനിൽ നിരീക്ഷണത്തിൽ സൂക്ഷിച്ചിരുന്ന അടൂർ ഏഴംകുളം പറക്കോട് എന്ന സ്ഥലത്ത് രഞ്ജിത്ത് ഭവനം വീട്ടിൽ അനന്തകൃഷ്ണൻ ആചാരി മകൻ അരുൺകുമാർ (34) നെ ആണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്. ജൂലൈ 13 തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അടൂർ കോട്ടമുകൾ എന്ന സ്ഥലത്ത് മിനി ജംഗ്ഷനിൽ ഷിനാസ് മൻസിലിൽ ഷഹന (29) യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹന താമസിച്ചുവന്നിരുന്ന വീട്ടിൽ നിന്ന് ബഹളം കേട്ട് അയൽവാസികൾ ചെന്ന് നോക്കുമ്പോൾ വീടിന്റെ സ്റ്റെയർ കേസിന്റെ കമ്പിയിൽ ഷഹന തൂങ്ങിമരിച്ചു നിൽക്കുന്നതായി കാണപ്പെട്ടു. ഈ സമയത്ത് ഷഹനയുടെ ആൺ സുഹൃത്ത് അരുൺകുമാറും ഈ വീട്ടിൽ ഉണ്ടായിരുന്നു. ഷഹനയുടെ ശരീരത്തിലും അരുൺകുമാറിന്റെ വസ്ത്രങ്ങളിലും രക്തകറകൾ കണ്ടതോടെ വിവരം പോലീസിൽ അറിയിക്കുകയും അടൂർ എസ് ഐ ദീപു ജി എസ് ന്റെ നേതൃത്വത്തിൽ അടൂർ പോലീസ് സ്ഥലത്തെത്തി അരുൺകുമാറിനെ അടൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു
അടുത്ത ദിവസം അടൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ അജയൻ കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുക്കുകയും പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്തുനിന്ന് സയന്റിഫിക് എക്സ്പെർട്ട് , ഫിംഗർ പ്രിന്റ് എക്സ്പേർട്ട് , പോലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സഹായത്തോടെ തെളിവുകൾ ശേഖരിക്കുകയും മരണപ്പെട്ട ഷെഹ്നയുടെ മൃതശരീരം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ഫോറൻസിക് സർജനെക്കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. അന്വേഷണത്തിൽ മരണപ്പെട്ട ഷഹ്നയുമായി അരുൺ കുമാറിന് നേരത്തെ മുതൽ ബന്ധം ഉണ്ടായിരുന്നതായും വിവാഹശേഷം ഭർത്താവുമായി പിരിഞ്ഞ് അടൂരിൽ താമസിക്കുകയായിരുന്ന ഷഹനയുമായി ഇയാൾ തുടർന്നും ബന്ധം പുലർത്തിയിരുന്നതായും ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായും കണ്ടെത്തി. തന്നെ വിവാഹം കഴിക്കണമെന്നും , മതം മാറണമെന്നും അരുൺകുമാർ ഷഹ്നയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ സ്വഭാവ ദൂഷ്യം മനസ്സിലാക്കിയ ഷഹന ഇതിനെ എതിർത്തിരുന്നു.ഇക്കാരണത്താൽ അരുൺകുമാർ ഷഹ്നയെ ഉപദ്രവിക്കുമായിരുന്നു. മൊബൈൽ ഫോണിൽ പകർത്തിയ സ്വകാര്യ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിരുന്നു.തിങ്കളാഴ്ച വൈകിട്ട് ഇതേ ചൊല്ലി രണ്ടുപേരും തമ്മിൽ വഴക്ക് നടന്നിരുന്നു. അരുൺകുമാർ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. മറ്റ് മാർഗ്ഗങ്ങളില്ലാതെ അരുൺകുമാർ വീട്ടിലുള്ളപ്പോൾ തന്നെയാണ് ഷഹന ആത്മഹത്യ ചെയ്തത്.കാര്യങ്ങൾ വെളിവായതോടെ അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്തിരുന്ന കേസ് കോടതിയിൽ അപേക്ഷ നൽകി ആത്മഹത്യാപ്രേരണ കുറ്റമാക്കി മാറ്റുകയും അരുൺകുമാറിനെ പ്രതിചേർക്കുകയും ആയിരുന്നു
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു
അടൂർ ഏഴംകുളത്തെ ഷഹ്നയുടെ മരണം , ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആൺസുഹൃത്ത് റിമാൻഡിലായി
RELATED ARTICLES

