ഈ വർഷത്തെ ആറന്മുള വള്ളസദ്യകൾ നാല് ദിവസങ്ങൾ കൂടി മാത്രം. പതിനാറാം തീയതി ബുധനാഴ്ച വള്ളസദ്യകൾ പര്യവസാനിക്കും. സെപ്റ്റംബർ 13 ന് 12, 14 ന് 10, 15 ന് 8,16 ന് 7 എന്നിങ്ങനെ 37 വള്ളസദ്യകൾ കൂടി നടക്കാൻ ഉണ്ട്. ഇതു വരെ 520 വള്ളസദ്യകൾ നടന്നു കഴിഞ്ഞു. ഇരുപതു വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ അടുത്ത വർഷത്തേക്ക് മാറ്റി വെച്ചതുൾപ്പെടെ 577 വള്ളസദ്യകൾ ആണ് ബുക്ക് ചെയ്തത്. ഈ വർഷം 55 ദിവസങ്ങൾ മാത്രം ആണ് വള്ളസദ്യകൾ നടന്നിട്ടുള്ളത്. ഇടയ്ക്കുണ്ടായ കഠിനമായ മഴയും വെള്ളപ്പൊക്കവും കാരണം 4 ദിവസങ്ങളിൽ വള്ളസദ്യകൾ നടന്നില്ല. 17 വള്ളസദ്യകൾ നടന്ന ദിവസങ്ങൾ വരെയും ഉണ്ട്. വെള്ളിയാഴ്ച നടന്ന പതിനഞ്ചു വള്ളസദ്യകളിൽ മാലക്കര, തൈമറവുംകര, മുതവഴി, ചെറുകോൽ, നെല്ലിക്കൽ,വേൺപാല, മല്ലപ്പുഴശേരി, തെക്കേ മുറി കിഴക്ക്, ഓതറ, മംഗലo, മുണ്ടങ്കാവ്, ചെന്നിത്തല, ഇടശ്ശേരിമല, കോയിപ്രം, തെക്കേ മുറി എന്നീ കരകൾ പങ്കെടുത്തു. ഇന്നലെ നടന്ന വള്ളസദ്യയിൽ പല പ്രമുഖരും പങ്കെടുത്തു.ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി കെ കുഞ്ഞികൃഷ്ണൻ, സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഹരികുമാർ ജി, പ്രശസ്ത സംഗീത സംവിധായകനും, ഗാന രചയിതാവും ആയ വയലാർ ശരത്ചന്ദ്ര വർമ, ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി വിജയൻ തുടങ്ങിവർ കഴിഞ്ഞ ദിവസത്തെ വള്ളസദ്യകളിൽ പങ്കെടുത്തു. സമാപന ദിവസം ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഈ വർഷം ഇതിനോടകം ഒന്നര ലക്ഷം ആളുകൾ വള്ളസദ്യകളിൽ പങ്കെടുത്തു. കെ എസ് ആർ ടി സി നടത്തി വന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം പരിപാടി പതിനാറാം തീയതി അവസാനിക്കുകയാണ്. പള്ളിയോടങ്ങൾ പലതും തിരികെ വള്ളപുരയിൽ കയറ്റി തുടങ്ങി. അടുത്ത വർഷം ജൂലൈ മാസം പകുതിയോട് കൂടി ആണ് വള്ളസദ്യകൾ ആരംഭിക്കുന്നതന്ന് പബ്ളിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ പറഞ്ഞു.
ആറന്മുള വള്ളസദ്യകൾ പതിനാറാം തീയതി ബുധനാഴ്ച പര്യവസാനിക്കും
RELATED ARTICLES

