ക്രൈസ്‌തവ വിഭാഗങ്ങൾ പാർട്ടിക്ക് വോട്ട് ചെയ്യുന്നതിൽ പ്രകടിപ്പിച്ച വിമുഖതയാണ് നയം മാറ്റത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
മധ്യ-തെക്കൻ കേരളത്തിൽ സ്വാധീനമുള്ള ജില്ലകളിൽ പോലും വിജയിക്കാനായില്ല
ബിജെപിയും സംഘപരിവാർ സംഘടനകളും സംസ്ഥാനത്തെ ക്രൈസ്‌തവ സഭകളെ പാർട്ടിയോട് അടുപ്പിക്കാൻ നടത്തിവന്ന ക്രിസ്ത്യൻ ഔട്ട്‌റീച്ച് പരിപാടികൾക്ക് താൽക്കാലിക വിരാമമെന്ന് സൂചന.
കേന്ദ്രമന്ത്രിസഭയിൽ അംഗമായ ജോർജ് കുര്യന് വീണ്ടും രാജ്യസഭാ സീറ്റ് നൽകേണ്ടതില്ലെന്ന ബിജെപി തീരുമാനത്തിൽ നിന്നുമാണ് ഇത് വ്യക്തമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്‌തവ വിഭാഗങ്ങൾ പാർട്ടിക്ക് വോട്ട് ചെയ്യുന്നതിൽ പ്രകടിപ്പിച്ച വിമുഖതയാണ് ബിജെപിയെയും സംഘപരിവാർ സംഘടനകളെയും നയം മാറ്റത്തിലേക്ക് നയിച്ചതെന്നും കരുതപ്പെടുന്നു.
കേരളത്തിൽ നിലവിലുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരത്തെ ക്രൈസ്‌തവ വിഭാഗത്തിൻ്റെ പിന്തുണയോടെ തങ്ങൾക്കനുകൂലമാക്കി കോൺഗ്രസിൻ്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തി സംസ്ഥാനത്ത് നിർണായക ശക്തിയാകണമെന്ന കണക്കുകൂട്ടലാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാൽ ന്യൂനപക്ഷങ്ങളുടെ വോട്ട് പൂർണമായും കോൺഗ്രസിന് അനുകൂലമായി ചെയ്‌തതോടെ ബിജെപിക്ക് സീറ്റുകൾ ലഭിച്ചെങ്കിലും പാർട്ടിയെ സംസ്ഥാനത്ത് നിർണായക ശക്തിയാക്കാൻ കഴിഞ്ഞില്ല.
ബിജെപി നയം മാറ്റുന്നു.
പാർട്ടി പിന്തുടരുന്ന ക്രിസ്ത്യൻ ഔട്ട് റീച്ച് തൽക്കാലം മാറ്റിവയ്ക്കാൻ ബിജെപി തീരുമാനിച്ചതിൻ്റെ പ്രതിഫലനമാണ് ജോർജ് കുര്യന് സീറ്റ് നിഷേധിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നു.
ജോർജ് കുര്യൻ കേരളത്തിൽ മന്ത്രിയായിരുന്നിട്ട് പാർട്ടിക്ക് നേട്ടമില്ലെന്നാണ് ബിജെപി വിലയിരുത്തൽ. അതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്നും ക്രൈസ്‌തവ ന്യൂനപക്ഷത്ത് നിന്നും പിന്നീട് മറ്റൊരാളെ മന്ത്രിയാക്കിയേക്കാമെന്നുമാണ് സൂചനയെന്നും നീരിക്ഷകർ അനുമാനിക്കുന്നു.



