ആറ്റുകാൽ പൊങ്കാലക്കെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകണം; മസ്ജിദുകൾ തുറന്നു കൊടുക്കണമെന്ന് പാളയം ഇമാം
മാര്‍ച്ച് മൂന്നിനാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല. തിരുവനന്തപുരത്തെ നഗരവീഥി മുഴുവന്‍ പെങ്കാല അടുപ്പ് നിറയുന്ന ഉത്സവം ഇത്തവണ റമസാന്‍ മാസത്തിലാണ്.
പൊങ്കാലക്കെത്തുന്നവരുടെ നല്ല ആതിഥേയരാകാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പൊങ്കലക്കെത്തുന്നവർക്ക് വെള്ളവും ഭക്ഷണവും നൽകണം. അവർക്കായി മസ്ജിദുകളും വീടുകളും തുറന്നു കൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പൊങ്കാലയോട് അനുബന്ധിച്ച് സഹോദരികളും കുട്ടികളും തിരുവനന്തപുരത്തേക്ക് അതിഥികളായി എത്തും. അവരുടെ ഏറ്റവും മികച്ച ആതിഥേയരാകാന്‍ നമുക്ക് സാധിക്കണം.
റമദാനിലാണ് ഈ വര്‍ഷം പൊങ്കാല. കഴിഞ്ഞ വര്‍ഷവും അങ്ങനെ തന്നെയായിരുന്നു. റമദാനിന്റെതായ സന്തോഷത്തിന്റെ സാഹോദര്യത്തിന്റെ സ്നേഹത്തിന്റെ അനുഭവം അവർക്ക് സമ്മാനിക്കാന്‍ സാധിക്കണം. കുടിവെള്ളവും റമദാന് വിഭവങ്ങള്‍ അതിഥികൾക്ക് സമ്മാനിക്കണം. വിശ്രമിക്കാന്‍ സൗകര്യം നൽകണം. മസ്ജിദും വീടുകളും എല്ലാം അവരുടെ മുന്നില്‍ തുറക്കണം.
പാളയം ഇമാമിന്റെ ആഹ്വാനത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ലഭിക്കുന്നത്.



