Thursday, September 17, 2026
Home Blog Page 18

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ഒളിവിൽ; നാല് മക്കൾ അനാഥാവസ്ഥയിൽ

0

തിരുവനന്തപുരം നാലാഞ്ചിറ ഉദിയന്നൂർ മേഖലയിൽ പുലർച്ചെയുണ്ടായ അതിക്രൂര സംഭവത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഒളിവിൽപ്പോയതായി പൊലീസ്. മണ്ണന്തല സ്വദേശിനി ഹസീന (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ രക്തം പുരണ്ട ആയുധവുമായി ഭർത്താവ് സുരേഷിനെ കുട്ടികൾ കണ്ടതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഇയാൾ കാറിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.

19 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് നാല് മക്കളാണ് ഉള്ളത്. മാതാപിതാക്കളുടെ തർക്കവും തുടർന്നുണ്ടായ ദുരന്തവും കൺമുന്നിൽ കണ്ട കുട്ടികൾ കടുത്ത മാനസിക ആഘാതത്തിലാണ്. സംഭവസമയത്ത് എല്ലാവരും വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും തമ്മിൽ ഉണ്ടായിരുന്ന തർക്കത്തെ തുടർന്ന് ഹസീന വീട്ടുവിട്ടുപോയിരുന്നുവെന്നും പിന്നീട് പൊലീസ് ഇടപെട്ട് നടത്തിയ ചർച്ചയിൽ കുടുംബം വീണ്ടും ഒന്നിച്ചിരുന്നുവെന്നും പറയുന്നു. അതിന് പിന്നാലെയാണ് ഈ ദാരുണ സംഭവം നടന്നത്.

സംഭവം അറിയിച്ച് അധ്യാപകരും നാട്ടുകാരും സ്ഥലത്തെത്തി കുട്ടികളെ ആശ്വസിപ്പിച്ചു. ഭക്ഷണവും വെള്ളവും നൽകി പരിചരിച്ച ശേഷം ബന്ധുവിന്റെ സഹായത്തോടെ തുടർ നടപടികൾ ഏകോപിപ്പിച്ചു. ബന്ധുക്കളുമായുള്ള അകലം കാരണം കുട്ടികളുടെ ഭാവിയും പരിചരണവും സംബന്ധിച്ച് ആശങ്ക തുടരുകയാണ്.

ഖത്തറിൽ ടയർ വിൽപ്പനയ്ക്ക് 6 മാസത്തെ അധിക കാലാവധി; പുതിയ സാങ്കേതിക നിബന്ധനകൾ പ്രഖ്യാപിച്ചു

0

ദോഹ: റോഡ് സുരക്ഷയും പ്രാദേശിക വിപണിയിലെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, ഖത്തർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി ജനറൽ ഓർഗനൈസേഷൻ (QS) വാഹന ടയറുകളുടെ വിൽപ്പന കാലാവധി നീട്ടുന്നതിനുള്ള പുതിയ സാങ്കേതിക നിബന്ധനകൾ പ്രഖ്യാപിച്ചു. പുതിയ ചട്ടങ്ങൾ പ്രകാരം യാത്രാകാർ, ബസുകൾ, ലൈറ്റ് ട്രക്കുകൾ എന്നിവയുടെ ടയറുകൾക്ക് നിലവിലെ വിൽപ്പന കാലാവധിക്കു പുറമെ 6 മാസത്തെ അധിക വിൽപ്പന അനുമതി ലഭിക്കും.

എന്നാൽ ഈ ഇളവ് സ്വയമേവ ലഭിക്കില്ല. അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങളും സംഭരണ വ്യവസ്ഥകളും പാലിക്കുന്ന കമ്പനികൾക്കും ഡീലർമാർക്കും മാത്രമാണ് അധിക കാലാവധി അനുവദിക്കുക. അപേക്ഷകൾ പരിശോധിച്ചശേഷം എല്ലാ നിബന്ധനകളും പാലിക്കുന്ന കമ്പനികൾക്കാണ് അനുമതി നൽകുക.

അധിക വിൽപ്പന കാലാവധിക്ക് അംഗീകാരം ലഭിക്കുന്ന ടയറുകൾക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ 3 മാസത്തെ വാറന്റിയും നൽകണം. ഇതോടെ ആ ടയറുകളുടെ ആകെ വാറന്റി കാലാവധി 1 വർഷവും 3 മാസവുമായി ഉയരും.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ 2026-ലെ നമ്പർ 35 തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ചട്ടം നടപ്പാക്കുന്നത്. ടയർ സംഭരണവുമായി ബന്ധപ്പെട്ട ഖത്തർ സ്റ്റാൻഡേർഡ് QS 581 പുതുക്കി നിർബന്ധിത സാങ്കേതിക ചട്ടമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി.

അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ കമ്പനികളുടെ ഗോഡൗണുകളിലും ഷോറൂമുകളിലും വിൽപ്പന കേന്ദ്രങ്ങളിലുമായി പരിശോധനകളും ഓഡിറ്റുകളും തുടരുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയും വിപണിയിലെ ടയറുകളുടെ ഗുണനിലവാരവും സുരക്ഷയും വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യം.

മയക്കുമരുന്ന് ശൃംഖലയെ ആട്ടിയോടിക്കും; യുവതലമുറയെ രക്ഷിക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’: വി.ഡി. സതീശൻ

0

 

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖലയെ വളരാൻ അനുവദിക്കില്ലെന്നും, യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് ലോബിക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും പ്രതിപക്ഷ നേതാവ് V. D. Satheesan പറഞ്ഞു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെതിരെ സർക്കാർ സംവിധാനങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുവതലമുറയാണ് ഒരു നാടിന്റെ പുരോഗതിയുടെയും ഭാവിയുടെയും അടിത്തറയെന്നും, അവരെ മയക്കുമരുന്നിന്റെ പിടിയിലാക്കി നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകൾ, കോളജുകൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും വിതരണവും വർധിക്കുന്ന സാഹചര്യത്തിൽ ശക്തമായ പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന് ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും മാത്രമല്ല, സമൂഹത്തിന്റെ സമാധാനത്തെയും സുരക്ഷയെയും ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഓപ്പറേഷൻ തൂഫാൻ’ മുഖേന മയക്കുമരുന്ന് കടത്ത്, സംഭരണം, വിതരണം എന്നിവയിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ ബോധവത്കരിക്കുന്നതിനും മയക്കുമരുന്നിനെതിരായ ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിനും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളെ ചെറുക്കുന്നതിൽ പൊതുജനങ്ങളുടെ സഹകരണം നിർണായകമാണെന്നും, സംശയാസ്പദമായ വിവരങ്ങൾ അധികൃതരെ അറിയിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. യുവതലമുറയുടെ ഭാവി സംരക്ഷിക്കുന്നതിനായി മയക്കുമരുന്നിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതാവ് പദവി: ഇടതുമുന്നണിയിൽ സി പി ഐ – സി പി എം ഭിന്നത രൂക്ഷം: ഇന്ന് ഉഭയകക്ഷി ചർച്ച

0

 

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷമായിരിക്കെ സി.പി.എം-സി.പി.ഐ നേതൃത്വങ്ങൾ ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. പദവിയിൽ തീരുമാനമാകുന്നതുവരെ എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗം വിളിക്കരുതെന്ന സി.പി.ഐയുടെ കത്തിനെ തുടർന്നാണ് ഉഭയകക്ഷി ചർച്ചയ്ക്ക് വഴി തെളിയുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലാകും ഇന്ന് ചർച്ച നടക്കുക. നാളെ ചേരുന്ന സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയുടെ തീരുമാനം ബിനോയി വിശ്വം അറിയിക്കും. പ്രതിപക്ഷ ഉപനേതൃപദവി നൽകാനാവില്ലെന്ന നിലപാടിലാണ് സി.പി.എം ഉറച്ചുനിൽക്കുന്നത്. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സി.പി.എം തന്നെയാണെന്നുള്ള കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സി.പി.എം നിലപാട് കടുപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവി നൽകുന്നില്ലെങ്കിൽ മറ്റേതെങ്കിലും പദവികൾ സി.പി.ഐ ചോദിക്കുമോ എന്ന് വ്യക്തമല്ല

OSM വിവാദം: CBSE ചെയർമാനും സെക്രട്ടറിയ്ക്കും സ്ഥലംമാറ്റം; അന്വേഷണ സമിതി രൂപീകരിച്ചു

0

ഉത്തരക്കടലാസ് പൊരുത്തക്കേട്,
റീ വാലുവേഷൻ പോർട്ടൽ തകരാറുകൾ, OSM ടെൻഡർ ക്രമക്കേട് ആരോപണങ്ങൾ എന്നിവയെ തുടർന്ന് കേന്ദ്രത്തിന്റെ കടുത്ത നടപടി

ന്യൂഡൽഹി,:CBSEയുടെ On-Screen Marking (OSM) സംവിധാനവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായതിനെ തുടർന്ന് കേന്ദ്ര സർക്കാർ CBSE ചെയർമാൻ Rahul Singh നെയും സെക്രട്ടറി Himanshu Gupta യെയും സ്ഥലംമാറ്റി. OSM സേവനങ്ങളുടെ വാങ്ങൽ നടപടികളിലും ഡിജിറ്റൽ മൂല്യനിർണയ സംവിധാനത്തിലും ഉയർന്ന ആരോപണങ്ങളെത്തുടർന്നാണ് നടപടി.

വിദ്യാർത്ഥികൾ ഉത്തരക്കടലാസ് സ്കാൻ കോപ്പികളിൽ പൊരുത്തക്കേടുകൾ, റീ-വാലുവേഷൻ പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ, മാർക്ക് നിർണയത്തിലെ സംശയങ്ങൾ തുടങ്ങിയ പരാതികൾ വ്യാപകമായി ഉന്നയിച്ചിരുന്നു. ഇതോടെ OSM സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു.

സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സർക്കാർ ഏകാംഗ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. OSM സേവനങ്ങളുടെ ടെൻഡർ നടപടികളും സാങ്കേതിക സംവിധാനവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് ചുമതല നൽകിയിരിക്കുന്നത്.

CBSEയുടെ ഡിജിറ്റൽ മൂല്യനിർണയ സംവിധാനത്തെ ചുറ്റിപ്പറ്റിയ വിവാദത്തിൽ ഇതുവരെ ഉണ്ടായ ഏറ്റവും വലിയ ഭരണനടപടിയായാണ് ചെയർമാനും സെക്രട്ടറിയും സ്ഥലംമാറ്റപ്പെട്ടതിനെ വിലയിരുത്തുന്നത്.

കാലവർഷം നാളെ എത്തും: കനത്തമഴയ്ക്ക് സാദ്ധ്യത: എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി

0

പ്രതിസന്ധികൾ നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) കൂടുതൽ സംഘങ്ങളെ സംസ്ഥാനത്തെത്തിക്കും

സംസ്ഥാനത്ത് നാളെ കാലവർഷം എത്താൻ സാധ്യത. ഇതിൻ്റെ പശ്ചാത്തലത്തിൽ 14 ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി. വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ചില ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

ജാഗ്രതാ നിർദേശം
മലയോര, തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത വേണം. പ്രതികൂല കാലാവസ്ഥ കാരണം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി കർശനമായി വിലക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ല കലക്ടർമാർക്കും വിവിധ വകുപ്പുകൾക്കും സർക്കാർ നിർദേശമുണ്ട്. എല്ലാ ജില്ലകളിലും താലൂക്ക് അടിസ്ഥാനത്തിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു.

കർണാടകയിൽ മന്ത്രിസഭ അഴിച്ചുപണി : ഡി കെ ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും: സത്യപ്രതിജ്ഞ വൈകീട്ട്: സിദ്ധരാമയ്യ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലേക്ക്

0

 

ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ അതിശക്തനായ ജനനായകൻ ഡി.കെ. ശിവകുമാർ കർണാടകയുടെ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കുന്നു. മൂന്ന് വർഷത്തെ ഭരണം പൂർത്തിയാക്കി സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ മുൻനിശ്ചയപ്രകാരമുള്ള പുതിയ നേതൃമാറ്റത്തിന് കർണാടക സാക്ഷ്യം വഹിക്കുന്നത്.
ബെംഗളൂരു രാജ്ഭവൻ പരിസരത്തുള്ള ലോക് ഭവൻ ഗ്ലാസ് ഹൗസിൽ വൈകുന്നേരം 4.05-ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് ഡി.കെ. ശിവകുമാറിന് സത്യവാചകം ചൊല്ലിക്കൊടുക്കും. 13 ഓളം എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കോൺഗ്രസിൻ്റെ ദേശീയ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ ‘ട്രബിൾ ഷൂട്ടർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി.കെ. ശിവകുമാറിന് ഇത് വെറുമൊരു പദവിയല്ല, മറിച്ച് ദീർഘകാലത്തെ രാഷ്ട്രീയ തപസ്യയുടെ സഫലീകരണമാണ്. 1989-ൽ തൻ്റെ 27-ാം വയസ്സിൽ ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം എട്ടു തവണ തുടർച്ചയായി എം.എൽ.എ ആയ ചരിത്രമുള്ള നേതാവാണ്

ഡൽഹിയിലെ മാളവ്യ നഗറിലെ ‘ലെമൺ ഗ്രീൻ’ റെസ്റ്റോറന്റിൽ തീപിടിത്തം; 21 പേർ മരിച്ചു, നിരവധി വിദേശ പൗരന്മാരും ഇരകളിൽ

0

 

ഡൽഹിയിലെ മാളവ്യയ നഗറിലുള്ള ‘ലെമൺ ഗ്രീൻ’ റെസ്റ്റോറന്റിൽ ഇന്ന് രാവിലെ ഉണ്ടായ
വൻ തീപിടിത്തത്തിൽ കുറഞ്ഞത് 21 പേർ മരിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു.

രാവിലെ 9:45-നാണ് ഡൽഹി ഫയർ സർവീസിന് (DFS) തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. റെസ്റ്റോറന്റിന്റെ ബേസ്മെന്റിൽ നിന്ന് 37 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ 10 പേർ പിന്നീട് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.

സംഭവസ്ഥലത്ത് നെഹ്റു പ്ലേസ് ഫയർ സ്റ്റേഷനിലെ ഡിവിഷണൽ ഓഫീസർ രവീന്ദർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
പോലീസിന്റെ വിവരമനുസരിച്ച്, ‘ലെമൺ ഗ്രീൻ’ റെസ്റ്റോറന്റ് ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് (B&B) സൗകര്യവും നടത്തി വരികയായിരുന്നു. ഇവിടെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിദേശ പൗരന്മാർ താമസിച്ചിരുന്നതായും സൂചനകളുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും വിദേശികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തീപിടിത്തമുണ്ടായ സമയത്ത് നിരവധി വിനോദസഞ്ചാരികളും താമസക്കാരും ഉറക്കത്തിലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്.
അതേസമയം, തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ കെട്ടിടത്തിൽ നിന്ന് ചാടിയതായും റിപ്പോർട്ടുകളുണ്ട്.
തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. അധികൃതർ സ്ഥലത്ത് വിശദമായ പരിശോധന നടത്തിവരുന്നു.

കേരള നിയമസഭയിലേക്കുള്ള ഡെപ്യുട്ടി സ്പീക്കർ തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും: കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ യു ഡി എഫ് സ്ഥാനാർത്ഥി

0

 

പതിനഞ്ചാം കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഭരണമുന്നണിയായ യുഡിഎഫിനെ പ്രതിനിധീകരിച്ച് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ മത്സരിക്കും. അരൂർ എംഎൽഎയാണ് ഇവർ. പ്രതിപക്ഷമായ എൽഡിഎഫിൻ്റെ സ്ഥാനാർഥി സിപിഐയിലെ മുഹമ്മദ് മുഹ്സിനാണ്. അദ്ദേഹം പട്ടാമ്പി എംഎൽഎയാണ്.

നിലവിലെ കണക്കുകൾ പ്രകാരം യുഡിഎഫിന് സഭയിൽ മികച്ച ഭൂരിപക്ഷമുണ്ട്. 102 എംഎൽഎമാരുടെ പിന്തുണ അവർക്കുണ്ട്. അതിനാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെടാൻ തന്നെയാണ് സാധ്യത. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ നിന്നും ബിജെപി എംഎൽഎമാർ വിട്ടുനിൽക്കുമെന്നാണ് സൂചന.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ നിയമസഭാ കക്ഷി നേതാവ് കെ രാജൻ എന്നിവർക്കൊപ്പമെത്തിയാണ് മുഹമ്മദ് മുഹ്സിൻ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചത്. മറുവശത്ത് മുഖ്യമന്ത്രി വിഡി സതീശൻ അടക്കമുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ ഷാനിമോൾ ഉസ്മാനും പത്രിക നൽകിയിരുന്നു.

രഹസ്യ ബാലറ്റിലൂടെയാണ് നിയമസഭയിൽ നിർണായകമായ ഈ തെരഞ്ഞെടുപ്പ് നടക്കുക. ഭരണഘടനാപരമായ ഈ സ്ഥാനത്തേക്ക് വരുന്നവർക്ക് സഭയെ നിഷ്പക്ഷമായി നിയന്ത്രിക്കാനുള്ള വലിയ ബാധ്യതയുണ്ട്. വോട്ടെടുപ്പിന് ശേഷം വിജയിക്കുന്ന അംഗത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിക്കും.

കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു; 66 വർഷത്തിന് ശേഷം കോൺഗ്രസിൽ നിന്ന് വനിത

0

തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയായി. കോൺഗ്രസ് നേതാവും ആരൂർ എംഎൽഎയുമായ ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

വോട്ട് നില*: ഷാനിമോൾ ഉസ്മാൻ 99 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ നേതാവ് മുഹമ്മദ് മുഹ്സിന് 34 വോട്ട് ലഭിച്ചു
3 ബിജെപി എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിവനുസരിച്ച് വോട്ട് ചെയ്തില്ല
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഷാനിമോൾ ഉസ്മാനെ ഔദ്യോഗികമായി വിജയിയായി പ്രഖ്യാപിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തുള്ള സീറ്റിൽ അവർ ഇരുന്നു .

ചരിത്ര നേട്ടം , കേരള നിയമസഭയുടെ നാലാമത്തെ വനിത ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ. കോൺഗ്രസിൽ നിന്ന് 66 വർഷത്തിന് ശേഷമാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്
കെ.ഒ. ആയിഷാബായ് 1957-59, എൻ. നഫീസത്ത് ബീവി 1960-64, ഭാർഗവി തങ്കപ്പൻ 1987 എന്നിവരാണ് മുൻ വനിതാ ഡെപ്യൂട്ടി സ്പീക്കർമാർ
ആലപ്പുഴ ജില്ലയിലെ ആരൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രണ്ട് തവണ എംഎൽഎ ആണ് ഷാനിമോൾ. 60 വയസ്സ് തികഞ്ഞ് 3 ദിവസത്തിന് ശേഷമാണ് ഈ നിയമനം.
140 അംഗ സഭയിൽ യുഡിഎഫിന് 102, എൽഡിഎഫിന് 35, ബിജെപിക്ക് 3 അംഗങ്ങൾ ഉണ്ട് .
16-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 21-ന് ആരംഭിച്ചിരുന്നു. മെയ് 22-ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.