ജില്ലാ പോലീസ് മേധാവി ആർആനന്ദ് ന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ ഉടനീളം ‘ഓപ്പറേഷൻ തൂഫാനു’മായി ബന്ധപ്പെട്ട പരിശോധനകൾ നടന്നുവരുന്നു. ഇതിന്റെ ഭാഗമായി കൊടുമൺ പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃത വിദേശമദ്യ ചില്ലറ വില്പനക്കാരനായ പന്തളം തെക്കേക്കര പാറക്കര സ്വദേശി മണിവിള ജംഗ്ഷനിൽ പറങ്കാംവിള താഴെത്തുണ്ടിൽ വീട്ടിൽ സുരേഷ് ബാബു (48) നെ പിടികൂടിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനകൾ ആണ് ‘തൂഫാൻ’ പദ്ധതിയുടെ പരിധിയിൽ വരുന്നതെങ്കിലും ഇതോടൊപ്പം അനധികൃത മദ്യ വില്പന നടത്തുന്ന ആളുകളെ കുറിച്ചുള്ള വിവരവും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇത് പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഇയാളെ കൊടുമൺ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ എട്ടുമണിയോടെ പന്തളം തെക്കേക്കര തേവരുകുറ്റി എന്ന സ്ഥലത്ത് മദ്യവില്പന നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 5 കുപ്പികളിലായി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും , മദ്യ വില്പനയ്ക്കായുള്ള ഗ്ലാസ്, കുപ്പിവെള്ളം, മദ്യം വില്പന നടത്തിയ പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കൊടുമൺ ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ എസ് ഐ ജിനു എസ് സി പി ഒ മാരായ രമ്യത് രാജൻ ,അനീഷ് , സി പി ഒ ബിൻഷാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
തൂഫാൻ’പരിശോധനകൾക്കിടെ, അനധികൃത മദ്യ വില്പനക്കാരൻ പോലീസ് പിടിയിലായി
RELATED ARTICLES

